Sunday, October 17, 2010

The sprirtual master 'Sri Ramakrishnaparamahamsar'

മാക്‌സ് മുള്ളര്‍ 
Courtesy:www.mathrubhumi.com
ചന്ദ്രമണീദേവിയുടെയും ഖുദിരാംചതോപാധ്യായയുടെയും മകനായി 1836 ഫെബ്രുവരി പതിനെട്ടിന് രാമകൃഷ്ണന്‍ പിറന്നു. ഹുഗ്ലിജില്ലയിലെ കമാര്‍പുക്കാര്‍ ഗ്രാമമാണ് ജന്മസ്ഥലം. ഇന്നത്തെ പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍. ബാങുറ ജില്ലകളോട് ചേര്‍ന്നു കിടക്കുന്ന സ്ഥലം. ഗ്രാമീണരില്‍ ഭൂരിഭാഗവും ഇരുമ്പുപണിക്കാരും ആശാരിമാരും കാലിവളര്‍ത്തുന്നവരും എണ്ണയാട്ടുകാരും മറ്റു പരമ്പരാഗത ജോലി ചെയ്തു ജീവിക്കുന്ന താണ സമുദായക്കാരുമാണ്. ചാറ്റര്‍ജിമാര്‍ എന്നറിയപ്പെടുന്ന ഒരേയൊരു ബ്രാഹ്മണകുടുംബത്തിലെ നാഥനായിരുന്നു പിതാവ്.

ദാരിദ്ര്യം കാരണം പട്ടിണിയാണെങ്കിലും യാഥാസ്ഥിതിക ബ്രാഹ്മണാചാരങ്ങളില്‍ നിന്ന് തെല്ലിട വ്യതിചലിക്കാത്ത കുടുംബമാണത്. ഗദാധര്‍ എന്നായിരുന്നു മകന്നു നല്‍കിയ പേര്. ഗദ കൈയിലേന്തുന്നവന്‍ എന്നര്‍ഥം; വിഷ്ണുവിന്റെ ഒരു നാമം. ഗയയിലേക്കുള്ള തീര്‍ഥയാത്രയില്‍, പിതാവിന് വിഷ്ണു പ്രത്യക്ഷപ്പെട്ടുവെന്നും ദേവന്‍ തന്റെ മകനായി ജനിക്കുമെന്ന് അരുളപ്പാടുണ്ടായതായും പറയപ്പെടുന്നു. കാലം കുറേകഴിഞ്ഞാണ് രാമകൃഷ്ണന്‍ എന്ന പേരു വന്നത്. ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തില്‍ എഴുത്തും വായനയും കണക്കും പഠിച്ചു. ദൈവഭക്തനായ പിതാവ് കാഴ്ചയ്ക്ക് സുന്ദരനും ശുദ്ധമനസ്‌കനും കാപട്യമില്ലാത്തവനും സ്വതന്ത്രചിന്താഗതിയുള്ളവനുമാണ്. അഭൗമമായ ശക്തികള്‍ ഉള്ളവനെന്ന് കേട്ടുകേള്‍വിയും ഉണ്ട്. വാക്‌സിദ്ധിയുള്ളവന്‍. മുന്‍കൂട്ടി പറയുന്നതെന്തും നല്ലതായാലും ചീത്തയായാലും അതേപോലെ വന്നുഭവിക്കും. ഏവരാലും ബഹുമാനിക്കപ്പെടുന്നവന്‍. കടന്നുപോകുമ്പോള്‍ ഗ്രാമീണര്‍ എഴുന്നേറ്റ് അഭിവാദ്യം ചെയ്യും. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ യാതൊരു ചാപല്യവും കാണിക്കയുമില്ല.

വിശിഷ്ടമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ചന്ദ്രമണീദേവിയും. ലാളിത്യത്തിന്റെയും ദയാവായ്പിന്റെയും ഒരു മാതൃക. ഇങ്ങനെയുള്ള മാതാപിതാക്കന്മാരുടെ സന്തതിയായ രാമകൃഷ്ണന്‍ മറ്റൊരുതരത്തില്‍ ആവുകയില്ലല്ലോ. മകന്റെ ആരാധകനായ ഒരു അനുയായി, ധനികനായ മഥുരനാഥ് ഒരു തവണ അമ്മയുടെ അടുത്തുവന്ന്, ഏതാനും ആയിരം രൂപ, സമ്മാനമായി സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. അയാള്‍ക്ക് അദ്ഭുതം ജനിപ്പിക്കുമാറ് അവര്‍ അത് നിരസിക്കയായിരുന്നു.

ദെരെയിലുള്ള പൈതൃക സ്വത്തില്‍ ജീവിക്കുമ്പോഴും പിതാവ് സ്വതന്ത്രനാണെന്നുതന്നെ തെളിയിച്ചു. ഗ്രാമത്തിലെ ജമീന്ദാര്‍ ഒരിക്കല്‍ അയാള്‍ക്കായി ഒരു സാക്ഷിയാവാന്‍ ആവശ്യപ്പെട്ടു. സാക്ഷി പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്വത്ത് പിടിച്ചെടുത്ത് ഗ്രാമത്തില്‍ നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. സത്യസന്ധനായ ഖുദിരാം വിയോജിപ്പ് കാണിച്ച് ഗ്രാമം വിട്ടുപോയി. ദെരെയില്‍ നിന്ന് രണ്ടുമൂന്നു നാഴിക കിഴക്ക് കാമാര്‍പുകാര്‍ എന്ന ഗ്രാമത്തില്‍ എത്തി. ചില സുഹൃത്തുക്കളുടെ സഹായത്തോടെ നിസ്സാരമായൊരു ജോലി കണ്ടെത്തി ഉപജീവനം നേടി. ദരിദ്രരോട് എക്കാലവും ഉദാരമനസ്‌കനും എല്ലാവര്‍ക്കും സഹായിയും ആയിരുന്നു.

ഖുദിറാം ഏറിയ സമയവും ചിലവഴിച്ചിരുന്നത് മതഭക്തരോടൊപ്പം ആയിരുന്നു. അങ്ങനെ മതകാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കി.
ഖുദീറാം മകളെ കാണാന്‍ പോയൊരു കഥയുണ്ട്. സ്ഥലം പന്ത്രണ്ടോ പതിനാലോ നാഴിക അകലെയാണ്. പാതിയിലേറെ ദൂരം പിന്നിട്ടു. മരത്തിനടുത്തെത്തി. അതില്‍ നിറയെ പുതി ഇലകള്‍ ഉണ്ട്. ഹിന്ദുക്കള്‍ക്ക് പുണ്യമായ ഈ മരത്തിന്റെ ഇലകള്‍ ശിവാരാധനയ്ക്ക് ഉപയോഗിച്ചുവരുന്നു. അതൊരു വസന്തകാലമാണ്. മരം പഴയ ഇലകള്‍ പൊഴിക്കുന്നുണ്ട്. കുറച്ചുകാലമായി ശിവപൂജയ്ക്ക് നല്ല ഇലകള്‍ കിട്ടാനില്ലായിരുന്നു. അദ്ദേഹം മരത്തില്‍ കയറി കുറെ ഇലകള്‍ പറിച്ച്, മകളെ കാണാന്‍പോകാതെ, ആരാധനയ്ക്കായ് സ്വഗൃഹത്തിലേക്ക് മടങ്ങി.
ഖുദിറാം തന്റെ രക്ഷാകര്‍ത്തൃദേവതയായി രാമനെ കണ്ടു വിശുദ്ധനും ദൈവികപരിവേഷം ഉള്ളവനുമായ ശ്രീരാമചന്ദ്രനെ സ്‌നേഹിച്ചു. ഒരു തുണ്ട് ഭൂമിയുണ്ട് അദ്ദേഹത്തിന്. വിത്ത് എറിയുന്നതിന് പ്രാരംഭമായി നിലം ഉഴാന്‍ ഒരുത്തനെ ഏല്‍പിച്ചു. ഒരുപിടി നെല്‍വിത്തുകള്‍ രഘുവീരന്റെ പേരില്‍ ആദ്യം വിതച്ചു. ബാക്കി പണി കൃഷിപണിക്കാര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹം ജീവിച്ചകാലമത്രയും ആ നിലത്തുനിന്ന് ഉപജീവനത്തിന് ആവശ്യമായ ധാന്യം കിട്ടിക്കൊണ്ടിരുന്നു. രഘുവംശനായകനെ എന്നും അദ്ദേഹം ആശ്രയിച്ചു. നാളെയെപറ്റി ചിന്തിച്ചില്ല. മകനായ രാമകൃഷ്ണന് ഏവരേയും ആകര്‍ഷിക്കുന്ന എന്തോ ഒരു പ്രത്യേകതയുണ്ട്. അതുകാരണം ജനങ്ങള്‍ അവനെ സ്‌നേഹിച്ചു. ആദ്യനോട്ടത്തില്‍തന്നെ, രാമകൃഷ്ണന്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവനാണെന്ന തോന്നല്‍ വന്നു.

ഖുദീറാം പെട്ടെന്നാണ് അന്തരിച്ചത്. അന്ന് ഗദാധറിന്ന് ഏഴു വയസ്സു മാത്രമാണ് പ്രായം. ഭൂമിയിലെ ജീവിതത്തോടുള്ള കാഴ്ചപാട് വളരെ വ്യക്തമായി തെളിഞ്ഞുകണ്ടു. ഈ സംഭവം അവന്റെ ഭാവങ്ങളില്‍ നിര്‍വികാരമായ ഒരു ഉദ്ദീപനം ഉളവാക്കി. അവന്‍ ചിന്താശീലനായി. പരിത്യാഗത്തിനുളള ഉല്‍ക്കടമായ പ്രേരണ അവനിലുണ്ടായി.

മൂത്ത സഹോദരന്‍ രാംകുമാര്‍ ഒരു സംസ്‌കൃതവിദ്യാലയം നടത്തുന്നുണ്ട്. നല്ലൊരു ഉപജീവനം തേടുന്നതിന് ആവശ്യമായ വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ രാമകൃഷ്ണനെ കല്‍ക്കത്തയില്‍ കൊണ്ടുവന്നു. ഗദാധറിന്റെ ധാരണയെന്തെന്ന് വളരെ വ്യക്തമായിരുന്നു. അവന്റെ ആത്മീയാവശ്യങ്ങള്‍ നേരിടാന്‍, സാധാരണ വിദ്യാഭ്യാസം തികച്ചും അപര്യാപ്തമായിരുന്നു.

മതപരമായ നാടകങ്ങള്‍, സംഗീതനാടകങ്ങള്‍, അഭിനയം, സംഗീതം തുടങ്ങിയവയെല്ലാം ഒരു തവണ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ മതി, ആ കൊച്ചു ബാലന്ന് അതെല്ലാം ഹൃദിസ്ഥമാകും. അത് ആവര്‍ത്തിക്കാനും കെല്‍പുണ്ട്. സംഗീതാത്മകമായ മനോഹര സ്വരമാണവന്റേത്. സംഗീതത്തോട് വല്ലാത്ത അഭിരുചിയും ഉണ്ട്. ദേവന്മാരുടെയും ദേവതമാരുടെയും പ്രതിമകളും പ്രിതബിംബങ്ങളും കാണുമ്പോള്‍ അതിന്റെ പോരായ്മകള്‍ അവന്നു പറയാന്‍ കഴിയും. കുട്ടിക്കാലം മുതല്‍തന്നെ, ഗ്രാമത്തിലെ പ്രായംചെന്നവര്‍ അന്തിമവാക്ക് അവനില്‍നിന്ന് സ്വീകരിച്ച് തീരുമാനം എടുക്കുമായിരുന്നു. ദേവരൂപങ്ങള്‍ അവന്‍തന്നെ വരച്ചുണ്ടാക്കുകയും ചെയ്യും.

പില്ക്കാലത്ത് ശ്രീകൃഷ്ണന്റെ പൊട്ടിപ്പൊളിഞ്ഞ ഒരു കല്‍പ്രതിമ രാമകൃഷ്ണന്‍ പുതുക്കിപ്പണിതു. കല്‍ക്കത്തയില്‍ നിന്നു നാലു മൈല്‍ വടക്ക് റാണി രസമണിയുടെ ദക്ഷിണേശ്വര്‍ ക്ഷേത്രത്തില്‍ ആ പ്രതിമയുണ്ട്. മതപരമായ ഒരു നാടകം കണ്ടതിനുശേഷം അവന്‍ തന്റെ കളിക്കൂട്ടുകാരെ വിളിച്ചുചേര്‍ത്തു. വിവിധ കഥാപാത്രങ്ങളാവാന്‍ അവരെ പഠിപ്പിച്ചു. വിളവു കൊയ്‌തെടുത്ത വയലിലെ മരത്തിന്‍ ചുവട്ടില്‍ നാടകം അരങ്ങേറി. ശിവന്റെ പ്രതിമയുണ്ടാക്കി, കൂട്ടുകാരോടൊപ്പം ആരാധന നടത്തും. കഥക്കുകളില്‍ നിന്നു കേട്ടു പഠിച്ച രാമായണം, മഹാഭാരതം, ശ്രീമഹാഭഗാവതം ഇവയെല്ലാം തനിക്ക് ആറു വയസ്സുള്ളപ്പോള്‍തന്നെ പാടി കേള്‍പ്പിക്കുമായിരുന്നു. ഇന്ത്യയൊട്ടാകെയുള്ള അനഭ്യസ്തവിദ്യരായ ജനസമൂഹങ്ങള്‍ക്കിടയില്‍ വെളിച്ചം പകരാന്‍ പുരാണങ്ങള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നവരാണ് കഥക്കുകള്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഇവയെല്ലാം പഠിച്ചത് ബംഗാളി ഭാഷയില്‍തന്നെ. കാരണം, സുഹൃത്തായ മജുംദാര്‍ പറയുന്നത് രാമകൃഷ്ണന്ന് സംസ്‌കൃതഭാഷ ഒട്ടും അറിയില്ലായിരുന്നു എന്നാണ്.

താന്‍ ജീവിച്ച ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുകൂടിയാണ് പുരിയിലേക്കുള്ള പാത കടന്നുപോകുന്നത്. ചിലപ്പോഴെല്ലാം ഒരു സംഘം സന്ന്യാസിമാരും മതപ്രവര്‍ത്തകരും അതിലെകടന്നു പോകും. ഗ്രാമത്തിലെ ജമീന്ദാര്‍ കുടുംബമായ ലാഹാ കുടുംബം പണിതീര്‍ത്ത ധര്‍മശാലയിലാണ് അവര്‍ വിശ്രമിക്കുക. രാമകൃഷ്ണന്‍ ഇടയ്‌ക്കെല്ലാം ധര്‍മശാലയില്‍ ചെന്ന് അവരുടെ സംസാരം ശ്രദ്ധിക്കുമായിരുന്നു. അവരോട് മതപരമായ കാര്യം സംസാരിക്കും, സഞ്ചാരകഥകള്‍ കേള്‍ക്കും അവരുടെ രീതികള്‍ മനസ്സിലാക്കുകയും ചെയ്യും.
ശവസംസ്‌കാരച്ചടങ്ങു നടക്കുമ്പോള്‍ അയല്‍പ്രദേശങ്ങളിലെ ജ്ഞാനികളായ പണ്ഡിതന്മാര്‍ ഒത്തുകൂടുന്നത് അന്ന് ഇന്ത്യയിലെ ഒരു ആചാരമായിരുന്നു. ലാലാ കുടുംബത്തില്‍ ഒരുതവണ ഇങ്ങനെ പണ്ഡിതന്മാര്‍ ഒത്തുകൂടിയപ്പോള്‍, ദൈവശാസ്ത്രത്തെപറ്റി ഒരു ചോദ്യം ഉയര്‍ന്നുവന്നു. ഒരു ഉത്തരം കണ്ടെത്താന്‍ പണ്ഡിതന്മാര്‍ക്കു കഴിയാതെ പോയി. ബാലനായ രാമകൃഷ്ണന്‍ ചെന്ന് ലളിതമായ ഭാഷയില്‍ കാര്യം വിശദമാക്കിയപ്പോള്‍, കൂടിനിന്നവര്‍ അതിശയിച്ചുപോയി.

കൗമാരത്തിലേക്ക് കടക്കും മുന്‍പുള്ള കാലം. ഒരു ദിവസം അവന്‍ വയലിലൂടെ നടക്കുകയായിരുന്നു. നീലയായ തെളിഞ്ഞ ആകാശം. ഒരുകൂട്ടം വെള്ളകൊക്കുകള്‍ പറന്നുപോവുന്നു. വിരുദ്ധമായ ഈ നിറങ്ങളുടെ സമന്വയം ചേതോഹരമാണ്. അത് മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു സങ്കല്‍പമായി. അവന്‍ മോഹനിദ്രയിലായി. (വളരെ സാധാരണമായ ഒരു രോഗനിദാനശാസ്ത്രമാണിത്. അതുകൊണ്ടുതന്നെ യാഥാര്‍ഥ്യവുമാണ്. കാവ്യാത്മകമായ കൂടുതല്‍ വിശദീകരണം ഇതിന്ന് ആവശ്യവുമാണ്.)

ൂന്നു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമടങ്ങിയ കുടുംബത്തിലെ നാലാമത്തെ സന്തതിയായിരുന്നു രാമകൃഷ്ണന്‍. മൂത്ത സഹോദരന്‍ രാംകുമാര്‍ ചതോപാധ്യായ, പഴയൊരു വിദ്യാലയത്തിലെ വിജ്ഞാനിയായ അധ്യാപകനാണ്. കല്‍ക്കത്തയില്‍ സ്വന്തമായ വിദ്യാലയം ഉണ്ട്. പതിനാറാമത്തെ വയസില്‍ രാമകൃഷ്ണനെ അവിടേക്ക് അയച്ചു. അതിനു മുമ്പുതന്നെ അച്ഛന്‍ ധരിപ്പിച്ച പൂണൂല്‍ ശരീരത്തിലുണ്ട്. അവിടത്തെ അന്തരീക്ഷം അവനെ വെറുപ്പിച്ചു. ബ്രഹ്മത്തെക്കുറിച്ചും മായയെക്കുറിച്ചും ഉന്നതപ്രഭാഷണങ്ങള്‍ നടക്കുന്നു. ജീവാത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും സംവാദങ്ങള്‍. ആത്മനില്‍നിന്ന് ആത്മാവിനെ എങ്ങനെ സ്വതന്ത്രമാക്കാം? പക്ഷേ, ഇതൊന്നുംതന്നെ സവജീവിതങ്ങളില്‍ പകര്‍ത്തുന്നില്ല. പ്രശസ്തിക്കുവേണ്ടിയും ധനത്തിന്നായും ആര്‍ത്തിപിടിച്ചു നടക്കുകയായിരുന്നു അവരെല്ലാം. അത്തരം പഠനം തനിക്കു വേണ്ടായെന്ന് രാമകൃഷ്ണന്‍ ഏട്ടനോട് തുറന്നുപറഞ്ഞു. അവരുടെ ഒരേയൊരു ലക്ഷ്യം ധനസമ്പാദനമാണ്. അല്ലെങ്കില്‍ അരിയോ പച്ചക്കറികളോ നേടുക. ഇതിനെല്ലാം ഉപരിയായതെന്തോ പഠിക്കാനാണ് രാമകൃഷ്ണന്‍ ആഗ്രഹിച്ചത്. ദൈവത്തില്‍നിന്നൊരു പാരിതോഷികം ആയിരിക്കണം അത്. അതോടെ വിദ്യാലയത്തില്‍ പോക്ക് എന്നെന്നേക്കുമായി നിര്‍ത്തി.
ദക്ഷിണേശ്വറിലെ കാളീദേവതയുടെ ക്ഷേത്രം കല്‍ക്കത്തയില്‍ നിന്ന് അഞ്ചു നാഴിക വടക്കാണ് ക്ഷേത്രത്തിനുവേണ്ടി ഇരുപത് ഏക്കര്‍ സ്ഥലം ഏറ്റെടുത്തത് 1847-ല്‍ ആണെങ്കിലും 1855-ലാണ് ക്ഷേത്രം പണിതീര്‍ന്നത്. ഗംഗാനദിയുടെ തീരത്തുള്ള ഈ മനോഹരക്ഷേത്രം കാണാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരും സന്ദര്‍ശകരും എത്താറുണ്ട്. അക്കൂട്ടത്തില്‍ വിദേശികളും ഉണ്ട്. റാണി രസ്മണിയുടേതാണ് ഭൂമിയും ക്ഷേത്രവും. അവര്‍ താണ ജാതിക്കാരിയാണ്. അതിനാല്‍ അവരുടെ പേരിലുള്ള ക്ഷേത്രത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ വരില്ലെന്നു കരുതി, അവരുടെ ഗുരുവിന്റെ പേരിലാണ് ക്ഷേത്രരേഖകള്‍ എഴുതപ്പെട്ടത്. ശ്രീരാമകൃഷ്ണന്റെ മൂത്ത സഹോദരന്‍ ശാന്തിക്കാരനായി നിയമിക്കപ്പെട്ടു.

ക്ഷേത്രത്തിന്റെ ഉദ്ഘാടനദിവസം രാമകൃഷ്ണനും ഏട്ടനും അവിടെയെത്തി. ആയിരക്കണക്കിന് ജനങ്ങള്‍ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ജാതീയതയില്‍ ഊറ്റംകൊണ്ട രാമകൃഷ്ണന്‍, ശൂദ്രസ്ത്രീയുടെ ക്ഷേത്രത്തില്‍ പൗരോഹിത്യം വഹിക്കുന്ന ഏട്ടനെ ശക്തിയായി വിമര്‍ശിച്ചു. താന്‍ അവിടന്ന് ഭക്ഷണം കഴിക്കുകയില്ലെന്ന് ഉറപ്പിച്ചു. ഒരു പൊതി അവില്‍ വാങ്ങി അന്നുതന്നെ കല്‍ക്കത്തയിലേക്കു മടങ്ങുകയും ചെയ്തു. അവിടെകൂടിയ ആയിരക്കണക്കിന് ആളുകളില്‍ അന്നു പകല്‍ ഉപാസം അനുഷ്ഠിച്ചത് രാമകൃഷ്ണന്‍ മാത്രമായിരുന്നു.
ഏട്ടനോടുള്ള സ്‌നേഹാതിരേകത്താല്‍ ഒരാഴ്ച കഴിഞ്ഞ് രാമകൃഷ്ണന്‍ മടങ്ങിവന്നു. ഒരു വ്യവസ്ഥ വെച്ചു. തനിക്കു വേണ്ട ഭക്ഷണം താന്‍തന്നെ പാചകം ചെയ്യും. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയുടെ തീരത്തുവെച്ചാണ് ഞാന്‍ പാചകം ചെയ്യുക.
ഏതാനും മാസങ്ങള്‍ കഴിഞ്ഞു. രോഗം കാരണം ഏട്ടന് പുരോഹിതവൃത്തി നടത്താന്‍ കഴിയാതെവന്നു. രാമകൃഷ്ണനോട് ജോലി ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. രാമകൃഷ്ണന്‍ സമ്മതിച്ചു. അങ്ങനെ കാളീദേവതയുടെ അംഗീകൃത പൂജാരിയായി.

കാളീദേവതയെ, തന്റേയും ഈ മുഴുവന്‍ ലോകത്തിന്റെയും അമ്മയായി രാമകൃഷ്ണന്‍ നോക്കിക്കണ്ടു. ആ പ്രതിരൂപത്തിന് ജീവനുണ്ട്, അതു ശ്വസിക്കുന്നുണ്ട്, തന്റെ കൈയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുന്നുണ്ട് എന്നെല്ലാം അദ്ദേഹം വിശ്വസിച്ചുതുടങ്ങി. പൂജ കഴിഞ്ഞാലും ദീര്‍ഘനേരം സ്‌തോത്രങ്ങള്‍ പാടിക്കൊണ്ട് അവിടെ ഇരിക്കും. താനൊരു കുഞ്ഞ്, അത് തന്റെ അമ്മ. അപ്പോല്‍ ബാഹ്യലോകത്തെ സംബന്ധിച്ച് ബോധം തന്നെ ഇല്ലാതാവുന്നു. ചിലപ്പോല്‍ മണിക്കൂറുകളോളം കരയും. എന്നാലും ആശ്വാസമാവുന്നില്ല. കാരണം, അമ്മയെ പൂര്‍ണമായി കാണാനാവുന്നില്ല എന്നതുതന്നെ. ഈ പ്രഹേളികയുടെ അര്‍ഥം മനസ്സിലാക്കാനാവാതെ ജനങ്ങള്‍ ഭിന്നാഭിപ്രായക്കാരായി.
യുവപുരോഹിതന്‍ ഭ്രാന്തനെന്ന് ചിലര്‍; ദൈവത്തിന്റെ വലിയൊരു ആരാധകനാണെന്ന് വേറെ ചിലര്‍, ആ ആരാധനയുടെ ബഹിര്‍ഗമനമാണ് ഈ ഭ്രാന്തഭാവം. ഒരു വിവാഹം കഴിച്ച് കുടുംബസ്ഥനായാല്‍ ഈ ഭാവനകള്‍ കുറഞ്ഞുവന്നേക്കുമെന്ന് അമ്മയും സഹോദരങ്ങളും കരുതി. അവര്‍ അവനെ ജന്മഗ്രാമത്തിലേക്ക് വിളിച്ചുകൊണ്ടുപോയി, ശാരദാദേവിയെ വിവാഹം കഴിപ്പിച്ചു. രാമചന്ദ്രമുഖോപാദ്ധ്യായയുടെ മകള്‍ക്ക് അന്ന് അഞ്ചു വയസ്സ് പ്രായം. അമ്മയും സഹോദരരും രാമകൃഷ്ണന്നുവേണ്ടി ഉചിതമായൊരു ബന്ധം അന്വേഷിക്കുകയായിരുന്നു. ഈയൊരു പ്രത്യേക ബാലികയാണ് തനിക്കുവേണ്ടി നിയുക്തയായതെന്നും അത് ദൈവഹിതമാണെന്നും രാമകൃഷ്ണന്‍ അവരെ അറിയിച്ചതാണ്. കാളീദേവതയുടെ എല്ലാ ഗുണങ്ങളും സ്വാംശീകരിച്ച പെണ്‍കുട്ടിയാണവള്‍. അങ്ങിനെയാണ് അമ്മ പോയി ശാരദാമണിയെ കണ്ടത്.

കുറേ സ്ത്രീകള്‍ ദേവതാഗുണങ്ങളോടെ ഭൂമിയില്‍ ജനിക്കുന്നു- മറ്റുള്ളവര്‍ അസുരഗുണത്തോടെയും. ആദ്യം പറഞ്ഞ വിഭാഗം ഭര്‍ത്താക്കന്മാരെ മതകാര്യങ്ങളില്‍ സഹായിക്കുന്നു. ഭര്‍ത്താവിനെ വിഷയാസക്തനാക്കുന്നില്ല, വികാരപരതയിലേക്കു നയിക്കുന്നില്ല. അവരെ കാണുമ്പോള്‍തന്നെ രാമകൃഷ്ണന് അത് മനസ്സിലാക്കാനാവുമെന്ന്.

കുറെ കൊല്ലങ്ങള്‍ക്കുശേഷം, ഒരിക്കല്‍ ദക്ഷിണേശ്വരത്ത്, തനിക്ക് തികച്ചും അപരിചിതയായൊരു സ്ത്രീ, രാമകൃഷ്ണനെ കാണാനെത്തി. ഒരു മാന്യ കുടുംബത്തിലേതാണ്. ഒരു മാന്യന്റെ പത്‌നി. അഞ്ചാറു മക്കള്‍ ഉണ്ട്. എങ്കിലും യുവസുന്ദരിയാണ്. അവരെ കണ്ടതും അവര്‍ക്ക് ഒരു ദേവിയുടെ ഗുണങ്ങള്‍ ഉണ്ടെന്ന് രാമകൃഷ്ണന്‍ അനുചരവൃന്ദത്തോട് പറഞ്ഞു. അതു താന്‍ തെളിയിക്കാമെന്നും പറഞ്ഞു.
അവരുടെ മുന്‍പില്‍ സാമ്പ്രാണി കത്തിക്കാന്‍ ശിഷ്യന്മാരോട് പറഞ്ഞു. കുറേ പൂക്കള്‍ എടുത്ത് അവരുടെ പാദത്തില്‍ ഇട്ടു. എന്നിട്ട് 'അമ്മേ'യെന്ന് വിളിച്ചു. ധ്യാനത്തെക്കുറിച്ചോ സമാധിയെക്കുറിച്ചോ ഒന്നുംതന്നെ മുന്‍കൂട്ടി അറിയാത്തവരായിരുന്നു, സ്ത്രീ. രാമകൃഷ്ണനെ മുന്‍പ് കണ്ടിട്ടുമില്ല. അവര്‍ പെട്ടെന്ന്, അനുഗ്രഹം ചൊരിയുന്നതുപോലെ, ധ്യാനമഗ്നയായി കൈകള്‍ ഉയര്‍ത്തി. ആ മോഹനിദ്ര മണിക്കൂറുകള്‍ നീണ്ടുനിന്നു. താനെന്തിലും മാജിക് കാണിച്ചതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് എന്ന് ഭര്‍ത്താവ് ആരോപിച്ചേക്കും എന്നോര്‍ത്ത് രാമകൃഷ്ണന്‍ ഭയപ്പെട്ടു. സ്ത്രീയെ പൂര്‍വാവസ്ഥയിലാക്കാന്‍ അമ്മയായ കാളീദേവതയോടെ രാമകൃഷ്ണന്‍ പ്രാര്‍ഥിച്ചു.

സാധാരണമട്ടിലേക്ക് തിരിച്ചെത്തിയ സ്ത്രീ കണ്ണുകള്‍ തുറന്നു. അത് ചുവന്നിരിക്കുന്നു. മദ്യപിച്ച ഒരു മട്ട്. വണ്ടിയില്‍ കയറാന്‍ അനുചരരുടെ സഹായം വേണ്ടിവന്നു. അനവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്. ഒരു ഹിപ്‌നോസിസ്.
പുരുഷന്മാരോടും ഇങ്ങനെ പറയാറുണ്ട്. കാലം കഴിയവെ പുരുഷന്മാരും ബാലന്മാരും പഠിക്കാന്‍ വന്നുതുടങ്ങി. ജീവിതത്തില്‍ മതമെന്തെന്ന് തിരിച്ചറിയുന്നവരെ അദ്ദേഹം തിരിഞ്ഞെടുത്തു. ബാക്കിയുള്ളവരോട് പറഞ്ഞത്, പോയിട്ട്, ജീവിതം കുറേക്കൂടി ആസ്വദിക്കണമെന്നാണ്. മതപഠനത്തിന് ആത്മാര്‍ഥമായ ആഗ്രഹം തോന്നുമ്പോള്‍ മാത്രം വന്നാല്‍ മതി.
പൂര്‍വജന്മത്തില്‍ ഒരു ചക്രവര്‍ത്തിയായി വാണവന്‍ ഈ ലോകത്ത് ലഭിക്കാവുന്ന സര്‍വ സൗഭാഗ്യങ്ങളും അനുഭവിച്ചിരിക്കും. അതിലുള്ള അഭിമാനവും അറിയാം. ഈ ഭൂമിയിലെ ജീവിതത്തില്‍ പൂര്‍ണത നേടിയിരിക്കും.

വിവാഹശേഷം അദ്ദേഹം കല്‍ക്കത്തയിലേക്കു മടങ്ങി, ഒരു ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തു. ഭക്തിയും സമര്‍പ്പണബോധവും ആയിരം മടങ്ങായി വര്‍ധിക്കുകയാണുണ്ടായത്. കണ്ണുനീര്‍ ഒഴുകുന്നതായി തോന്നും. നിരന്തരം ഒഴുകുന്ന കണ്ണുനീര്‍ വെള്ളപ്പൊക്കം ഉണ്ടാക്കും. തന്നില്‍ കാരുണ്യം ചൊരിയാന്‍ ഈ കണ്ണീര്‍പ്പുഴ ദേവിയോടഭ്യര്‍ഥിക്കും. സ്വയം തന്റെ മുന്‍പില്‍ പ്രത്യക്ഷീഭവിക്കണമെന്നും ഒരേയൊരു കുഞ്ഞിന്റെ മരണക്കിടക്കയില്‍പോലും ഒരമ്മ ഇത്രയും കണ്ണീര്‍ ചൊരിഞ്ഞിരിക്കാന്‍ ഇടയില്ല. ജനം ചുറ്റും കൂടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരു പകലിന്റെ മരണം കുറിക്കുന്ന ശംഖനാദം മുഴങ്ങി. ദുഃഖിതനായി അദ്ദേഹം പറഞ്ഞു, 'അമ്മേ, ഓ, എന്റെ അമ്മേ, ഒരു ദിവസം കൂടി പോയല്ലോ. എന്നിട്ടും ഞാന്‍ അങ്ങയെ കണ്ടില്ല.' ഭ്രാന്താണെന്നുതന്നെ ജനം കരുതി, അല്ലെങ്കില്‍ കഠിനമായ എന്തോ വേദന അനുഭവിക്കുന്നുണ്ടാവണം. സ്വര്‍ണത്തിനും പേരിനും പ്രശസ്തിക്കും സ്വയം സമര്‍പ്പിതരായവര്‍ മറ്റെന്തു ചിന്തിക്കാന്‍? സ്വന്തം ഭാര്യയേയും മക്കളേയും സ്‌നേഹിക്കുന്നതുപോലെ, ഒരാള്‍ക്ക് ദൈവത്തേയും അമ്മദേവിയേയും സ്‌നേഹിക്കാനാകുമോ? റാണി രസമണിയുടെ ജാമാതാവ് ബാബു മധുരനാഥ് രാമകൃഷ്ണനെ സ്‌നേഹിച്ചിരുന്നു. ഭ്രാന്തു ചികിത്സിച്ച് ഭേദമാക്കാന്‍ വേണ്ടി മധുരനാഥ് രാമകൃഷ്ണനെ കല്‍ക്കത്തയിലെ ഏറ്റവും നല്ല ഡോക്ടറെ കാണിച്ചു. പക്ഷേ, ഒരു ഫലവുമില്ല. ധാക്കയിലെ ഒരു ഡോക്ടര്‍ മാത്രം പറഞ്ഞത് രാമകൃഷ്ണന്‍ യോഗിയോ സന്ന്യാസിയോ ആണെന്നാണ്. രോഗമാണെങ്കില്‍ത്തന്നെ അവരുടെ ഔഷധങ്ങള്‍ കൊണ്ടൊന്നും മാറ്റാവുന്ന രോഗമല്ല അതെന്നും ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ സുഹൃത്തുക്കള്‍ പിന്‍വാങ്ങി.

ദിവസം ചെല്ലുന്തോറും രാമകൃഷ്ണന്റെ സ്‌നേഹവും ആത്മസമര്‍പ്പണബോധവും വര്‍ധിച്ചു. താന്‍ ദേവിയില്‍നിന്ന് അകറ്റപ്പെട്ടതായി ഒരു ദിവസം അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഏകാന്തത ഇനിയും സഹിക്കാനാവില്ലെന്നു ബോധ്യപ്പെട്ട്, ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. ബാഹ്യചോദനകളെല്ലാം നഷ്ടപ്പെട്ടു. കാളീമാതാവിനെ മാത്രം കണ്ടു. ഈ ദര്‍ശനം വീണ്ടും വീണ്ടും ഉണ്ടാകവെ രാമകൃഷ്ണന്‍ ശാന്തനായി. ഇതെല്ലാം യാഥാര്‍ഥ്യമാണോ എന്ന് ചിലപ്പോഴെല്ലാം സംശയിച്ചു. 'ഇത്തരം ഒരു കാര്യം സംഭവിക്കുമ്പോള്‍, അതെല്ലാം യഥാര്‍ഥത്തില്‍ ഉള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നു പറയുകയും ചെയ്തു. പ്രതീക്ഷിക്കുമ്പോഴെല്ലാം അതു സംഭവിക്കയും ചെയ്തു. ഒരുദിവസം പറഞ്ഞു, 'അതു ശരിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നു. എന്റെ തലച്ചോറിന്റെ രോഗം കൊണ്ടല്ല അത്. റാണി രസമണിയുടെ രണ്ടു പെണ്‍മക്കള്‍ ഇതുവരെ ക്ഷേത്രത്തില്‍ വന്നിട്ടില്ല. ഇന്ന് ഉച്ചകഴിഞ്ഞ് അവള്‍ രണ്ടുപേരും ക്ഷേത്രവളപ്പിലെ അരയാലിന്‍ ചുവട്ടില്‍ വരുകയാണെങ്കില്‍, എന്റെ ദര്‍ശനമെല്ലാം യഥാര്‍ഥ്യമാണെന്ന് ഞാനുറപ്പിക്കും. അവര്‍ എന്നോട് സംസാരിക്കും.' പെണ്‍കുട്ടികള്‍ക്ക് രാമകൃഷ്ണന്‍ തീര്‍ത്തും അപരിചിതനാണ്.

അദ്ഭുതമെന്ന് പറയട്ടെ, അവര്‍ രണ്ടുപേരും അരയാലിന്‍ ചുവട്ടില്‍ വന്നുനിന്ന് രാമകൃഷ്ണനെ പേരെടുത്തു വിളിച്ചു. കാളിമാതാവ് അദ്ദേഹത്തോട് കരുണകാണിക്കുമെന്നും സമാധാനമായി ഇരിക്കണമെന്നും പറഞ്ഞു. അക്കാലത്ത് സ്ത്രീകള്‍ വളരെ കടുത്ത യഥാസ്ഥിതികക മനോഭാവക്കാരനായിരുന്നു. പൊതുസ്ഥലങ്ങളില്‍ വരാറില്ല, ചെറുപ്പക്കാരികള്‍ അപരിചിതരോട് സംസാരിക്കാറുമില്ല. എന്തുകൊണ്ടോ അന്ന് ക്ഷേത്രത്തില്‍ വരാന്‍ ഉല്‍ക്കടമായ ആഗ്രഹം ഉണ്ടായി. വരാന്‍ അനുവാദം കിട്ടുകയും ചെയ്തു.
ദര്‍ശനങ്ങള്‍ കൂടിവന്നു. മോഹനിദ്രയുടെ ദൈര്‍ഘ്യം കൂടിവന്നു. ക്ഷേത്രത്തിലെ നിത്യനിദാനകര്‍മങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനാവില്ലെന്ന് ജനം മനസ്സിലാക്കി.

ഒരാള്‍ സ്വന്തം തലയില്‍ ഒരു പൂവ് വെയ്ക്കുന്നു. താന്‍ ആരാധിക്കാന്‍ പോവുന്ന ദേവനോ ദേവിയോ ആയി സ്വയം സങ്കല്പിക്കുന്നു എന്ന് ശാസ്ത്ര പറയുന്നു. എന്നാല്‍ രാമകൃഷ്ണന്‍ തലയില്‍ ഒരു പുഷ്പം വെച്ചശേഷം, ദേവീദേവന്‍മാര്‍ക്കു പകരം സ്വന്തം മാതാവിനെത്തന്നെ തന്നില്‍ സ്വയം പ്രതിഷ്ഠിക്കുന്നു, ആനന്ദമൂര്‍ച്ഛ അനുഭവിക്കുന്നു, മണിക്കൂറുകളോളം അതേ നിലയില്‍ തുടരുന്നു. ദേവതമാര്‍ക്ക് വേണ്ടി കൊണ്ടുവന്ന പൂജാസാമഗ്രികള്‍ സ്വന്തമെന്നപോലെ കരുതുന്നു. പലപ്പോഴും, വിഗ്രഹത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിനു പകരം അവകൊണ്ട് സ്വന്തം ശരീരം അലങ്കരിക്കുന്നു. മഥുരനാഥ് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീടയാള്‍, രാമകൃഷ്ണന്റെ ശരീരം, ശിവരൂപമായി മാറിയതായി കണ്ടുവെന്ന് പറയപ്പെടുന്നു. അന്നുമുതല്‍ അദ്ദേഹത്തെ ദൈവമായി കാണുകയും നേരിട്ടു സംസാരിക്കേണ്ടി വരുമ്പോള്‍ പിതാവേ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. രാമകൃഷ്ണന്റെ മരുമകനെ പൂജാരിയാക്കി, രാമകൃഷ്ണനെ സ്വതന്ത്രമായി വിട്ടു.

രാമകൃഷ്ണന്റെ വീര്യമുള്ള ആത്മാവിന്ന് ഇടയ്ക്കിടെ ഉണ്ടാവുന്ന ദര്‍ശനങ്ങള്‍ കാരണം അടങ്ങിയിരിക്കാനായില്ല. പൂര്‍ണത നേടാനുള്ള ശ്രമമായിരുന്നു പിന്നീട്. വിവിധങ്ങളായ ആവിഷ്‌കരണങ്ങളില്‍ ദൈവത്തെ മനസ്സിലാക്കാന്‍ കഴിയണം.
പിന്നെ, പന്ത്രണ്ടു വര്‍ഷക്കാലത്തെ തപസ്യയായിരുന്നു. പില്ക്കാലത്ത്, തന്റെയീ ആത്മപീഡനത്തിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കി. 'ഉള്ളില്‍ അത് കത്തിയെരിയുകയായിരുന്നു, എല്ലാം തകിടംമറിച്ചുകൊണ്ട്.

ഇത്രയും ദീര്‍ഘകാലം അങ്ങനെയായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇത്രയുംകാലം കണ്ണ് ഇമ പൂട്ടിയിട്ടില്ല, സുഖമായൊന്നുറങ്ങിയില്ല; എന്തിനധികം, മയങ്ങാന്‍ പോലും പറ്റിയില്ല. കണ്ണ് തുറന്ന്, ഉറച്ചുതന്നെ, നല്ല ബലമുള്ള പശയാല്‍ ഒട്ടിച്ചതുപോലെ. ഗുരുതരമായ രോഗമെന്ന് ചിലപ്പോള്‍ തോന്നും, ഒരു കണ്ണാടിയില്‍ നോക്കും, വിരല്‍കൊണ്ട് കണ്‍കുഴി സ്​പര്‍ശിക്കും, കണ്‍പോളകള്‍ അടയ്ക്കാന്‍ നോക്കും. പക്ഷേ സാധിക്കാറില്ല. ഇച്ഛാഭംഗത്തോടെ കരയും, 'അമ്മേ, ഓ എന്റെ അമ്മേ, അങ്ങയെ എപ്പോഴും വിളിക്കുകയും വിശ്വസിക്കുകയും ചെയ്തതിന്റെ ഫലമോ ഇത്?'അപ്പോള്‍ കേള്‍ക്കാം മധുരമായൊരു സ്വരം പുഞ്ചിരിക്കുന്ന മുഖം, 'എന്റെ മകനേ, പരമമായ സത്യം തിരിച്ചറിഞ്ഞുവെന്ന് നിനക്കു തോന്നുന്നോ? സ്വന്തം ശരീരത്തോട് ഉള്ള സ്‌നേഹം ഉപേക്ഷിക്കുക, അഹം വെടിയുക. ആത്മീയ വെളിച്ചത്തിന്റെ ഒരു പ്രവാഹം ആയിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. 'ഒരു കുത്തിയൊഴുക്കായിരുന്നു മനസ്സില്‍. അതെന്നെ മുന്നോട്ടു നയിച്ചു. എന്റെ അമ്മയോട് ഞാന്‍ പറയാറുണ്ടായിരുന്നു, 'അമ്മേ, തെറ്റു ചെയ്യുന്ന മനുഷ്യരില്‍ നിന്ന് എനിക്കൊന്നും പഠിക്കാനില്ല. അമ്മയില്‍ നിന്നു മാത്രം ഞാന്‍ പടിക്കാം, അമ്മയില്‍നിന്നു മാത്രം! അങ്ങനെത്തന്നെ മകനേ എന്ന് അമ്മ പറയും. 'ഞാനെന്റെ ശരീരം ശ്രദ്ധിക്കാറില്ല.

എന്റെ തലമുടി വല്ലാതെ വളര്‍ന്നിരുന്നു. പക്ഷേ, അതൊന്നും ഞാനറിഞ്ഞില്ല. എന്റെ മരുമകന്‍ ഹൃദയ് എല്ലാ ദിവസവും എനിക്കുള്ള ഭക്ഷണം കൊണ്ടുവരും. ചില ദിവസം ഞാന്‍ കുറച്ചുഭക്ഷിക്കും. ചില ദിവസങ്ങളില്‍ ഒട്ടുംതന്നെ ഭക്ഷിക്കാന്‍ സാധിക്കാറുമില്ല. അതേപ്പറ്റി ഞാന്‍ ബോധവാനുമല്ല. ഭൃത്യന്മാരും തൂപ്പുകാരും ഉറങ്ങുന്ന മുറിയില്‍ ഞാന്‍ ചിലപ്പോള്‍ കടന്നുചെല്ലും. അവരുടെ മുറി ഞാന്‍ സ്വയം വൃത്തിയാക്കിവെക്കും. 'അമ്മേ, ഞാനൊരു ബ്രാഹ്മണനാണ്, ഞാന്‍ മഹാനാണ് എന്ന തോന്നല്‍ എന്നില്‍നിന്നും നശിപ്പിക്കേണമേ. അവര്‍ മോശക്കാരായ പറയര്‍ ആണെന്ന തോന്നലും ഉണ്ടാവരുതേ. അവരെല്ലാം തന്നെ അമ്മയുടെ വിവിധരൂപങ്ങള്‍ അല്ലേ?'

'ഞാന്‍ ചിലപ്പോള്‍ ഗംഗാതീരത്ത് ഇരിക്കും. സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളും കൂടാതെ എന്റെ സമീപത്ത് കുറേ ചപ്പുചവറുകളുമുണ്ട്. വലതുകൈയില്‍ നാണയങ്ങളും ഇടതുകൈയില്‍ ഒരു പിടി ചപ്പുചവറുകളും പിടിച്ച് ഞാന്‍ പറയും, എന്റെ ആത്മാവ്! രാജ്ഞിയുടെ മുഖമുദ്രയുള്ള ഇതിനെ ലോകം പണമെന്നു വിളിക്കുന്നു. അത് കൊടുത്ത് അരിയും മലക്കറികളും വാങ്ങാം, ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാം. വീടുനിര്‍മിക്കാം. മെച്ചപ്പെട്ടതെന്ന് ലോകം കരുതുന്ന എന്തും നേടാം. സര്‍വകാല നിലനില്പുള്ള വിജ്ഞാനം, അനുഗ്രഹം അതായത് ബ്രഹ്മന്‍ ഇതിനൊന്നും ആ പണം സഹായകമല്ല. അത് പാഴ്‌വസ്തുവായി കാണാം. പിന്നെ അതു രണ്ടും കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കും. 'പണം പാഴ്‌വസ്തു' എന്റെ മനസ്സില്‍നിന്ന് അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാന്‍ മറന്നു. അവയെല്ലാം ഞാന്‍ ഗംഗയിലേക്കു വലിച്ചെറിഞ്ഞു. ആളുകള്‍ എന്നെ ഭ്രാന്തനെന്നു വിളിക്കുന്നതില്‍ അദ്ഭുതമില്ല.

അദ്ദേഹത്തെ ആരാധിക്കുന്ന ഒരു വ്യക്തിയായിരുന്നു മഥുരനാഥ്. മഥുരനാഥ് ഒരു ദിവസം, സ്വര്‍ണക്കസവു പിടിപ്പിച്ച ഒരു സാല്‍വ അദ്ദേഹത്തെ അണിയിച്ചു. അതിന്ന് ആയിരത്തി അഞ്ഞൂറു രൂപ വിലയുണ്ട്. ആദ്യം രാമകൃഷ്ണന്‍ സന്തോഷിച്ചു. പെട്ടെന്ന് തന്നെ അതെടുത്ത് വലിച്ചെറിഞ്ഞ്, നിലത്ത്ട്ട് ചവിട്ടിത്തേക്കുകയും അതില്‍ തുപ്പുകയും ചെയ്തു. സാല്‍വകൊണ്ടുതന്നെ നിലം തുടച്ചു വൃത്തിയാക്കി. 'ഇത് അഹംഭാവം വര്‍ധിപ്പിക്കുന്നു. വിജ്ഞാനവും അനുഗ്രഹവും നേടാന്‍ ഇതൊരിക്കലും സഹായിക്കുകയില്ല.'

'ഈ സമയം, ശരീരം മുഴുവന്‍ എന്തോ എരിയുന്നതായ അനുഭവം. ഞാന്‍ ഗംഗാജലത്തില്‍ ഇറങ്ങി നില്ക്കുക പതിവായി. ചുമല്‍വരെ വെള്ളം- തലയില്‍ നനഞ്ഞ തോര്‍ത്ത്. പകല്‍ മുഴുവന്‍ അങ്ങനെത്തന്നെ. കാരണം പെട്ടപോലെയുള്ള അവസ്ഥ അസഹനീയമായിരുന്നു.
ഒരു ബ്രാഹ്മണസ്ത്രീ വന്ന്, മൂന്നു ദിവസംകൊണ്ട് എല്ലാം ഭേദമാക്കി. അവര്‍ എന്റെ ദേഹമാകെ ചന്ദനക്കുഴമ്പു പുരട്ടി. കഴുത്തില്‍ മാല അണിയിച്ചു. അങ്ങനെ എന്റെ വേദന വാര്‍ന്നുപോയി.

ഈ ബ്രാഹ്മണസ്ത്രീ, അസാധാരണയായ ഒരു ബംഗാളി സ്ത്രീയാണ്. തത്വശാസ്ത്ര നിപുണയാണ്. ഇന്ത്യന്‍ മിഥോളജി മുഴുവന്‍ അറിയാം. അതെല്ലാം ഹൃദിസ്ഥമാണ്. ഒന്നിനു പിറകെ ഒന്നായി നിരവധി പുസ്തകങ്ങള്‍ പാടി കേള്‍പ്പിക്കും. പണ്ഡിതന്മാരുമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടും. ഉപോദ്ബലമായി കാര്യങ്ങള്‍ വിശദീകരിക്കാനുമറിയാം. നല്ല പൊക്കം, മാന്യമായ ചേഷ്ടകള്‍. ശാരീരികമായും ബുദ്ധിപരമായും ഉള്ള ഗുണങ്ങള്‍ സമ്മേളിച്ച ഒരു വ്യക്തി. ഈ ഗുണങ്ങള്‍ ആര്‍ജിച്ച ഏതൊരു പുരുഷനും സ്ത്രീയും സാധാരണക്കാരേക്കാള്‍ ഉയര്‍ന്നുനില്ക്കും. മനോഹരമായ ശബ്ദം, സംഗീതത്തില്‍ പ്രഗത്ഭ. യോഗ പരിശീലിച്ച് അദ്ഭുതകരമായ ശക്തി നേടിയിട്ടുണ്ട്. കാവി വസ്ത്രം ധരിച്ച് സന്ന്യാസിയെപ്പോലെ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. അവരുടെ കുടുംബമേതെന്നോ ജന്മസ്ഥലം ഏതെന്നോ ആര്‍ക്കുമറിയില്ല, പേരുപോലും അജ്ഞാതം. എന്തെങ്കിലുമൊന്നു പറയാന്‍ ആരില്‍നിന്നും പ്രലോഭനം ഉണ്ടായിട്ടുമില്ല. ഭൂമിയില്‍ ഇറങ്ങിവന്ന ദേവതപോലെ, മനുഷ്യനെ വേണ്ടപോലെ പരിപൂര്‍ണതയിലെത്താന്‍ സഹായിക്കുന്നു. ദുഷിച്ച ലോകത്തിലെ ദുഃഖങ്ങളും പാപങ്ങളും അവരെ ദുഃഖിപ്പിച്ചിരുന്നു. മൂന്നു പ്രത്യേകവ്യക്തികളെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവളാണ് താനെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നുവെന്ന് തോന്നുന്നു. പൂര്‍ണതയിലെത്താനുള്ള യാത്രയില്‍ അവര്‍ കുറേയേറെ മുമ്പോട്ടു പോയവരാണ്. അങ്ങനെയൊരു സ്ത്രീ തന്നെ തേടി വരുമെന്ന്, ദൈവികതയുള്ള അമ്മ രാമകൃഷ്ണനോട് നേരിട്ടു പറയുകയുണ്ടായിട്ടുണ്ട്. അദ്ദേഹം ആ സ്ത്രീയെ പെട്ടെന്നു തിരിച്ചറിഞ്ഞു, ആ സ്ത്രീയും അങ്ങനെത്തന്നെ. 'മറ്റു രണ്ടുപേരെയും ഞാന്‍ കണ്ടെത്തി. കുറേക്കാലമായി ഞാന്‍ നിന്നെ അന്വേഷിക്കുകയായിരുന്നു. ഇന്നു ഞാന്‍ നിന്നെ കണ്ടെത്തി' എന്നാണ് രാമകൃഷ്ണനോട് പറഞ്ഞത്. പൂര്‍ണവിശുദ്ധിയോടെ താന്‍ നടത്തുന്ന അമാനുഷികമായ ഈ അര്‍പ്പണബോധം മനസ്സിലാക്കിയ ഒരാത്മാവിനേയും രാമകൃഷ്ണന്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല. അതിനാല്‍ ഈ സ്ത്രീയുടെ ആഗമനം അദ്ദേഹത്തിന് വലിയൊരാശ്വാസമായി. ആ അര്‍പ്പണമനോഭാവത്തിനും സ്‌നേഹത്തിനും അതിരുകള്‍ ഇല്ലായിരുന്നു.

ഈ ബ്രാഹ്മണസ്ത്രീയുടെ വിജ്ഞാനം മനസ്സിലാക്കിയ ജനം അദ്ഭുത സ്തിമിതരായി. അരക്കിറുക്കനെന്ന് തങ്ങള്‍ കരുതിയ രാമകൃഷ്ണനെ തന്നേക്കാള്‍ ഉയരത്തില്‍ സ്ഥാപിച്ച് അനുഭാവം കാണിക്കുന്നതെങ്ങനെയെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഭ്രാന്തനല്ല എന്നു തെളിയിക്കാന്‍ അവര്‍ ചില കാര്യങ്ങള്‍ ചെയ്തു. ചില വൈഷ്ണവ ലിഖിതങ്ങളെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചു. ജ്ഞാനികളായ പണ്ഡിതന്മാരില്‍നിന്ന് കയ്യെഴുത്തുരേഖകള്‍ കൊണ്ടുവന്നു. അവ വിവരിച്ചുകൊണ്ടേയിരുന്നു. ഈ ഭൗതിക ആവിഷ്‌കാരങ്ങളെല്ലാം, ശുഷ്‌കാന്തിയോടെ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഉള്ളതാണ്. ഭൗതികവും മാനസികവുമായ ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത്, നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബംഗാളില്‍ ജീവിച്ചിരുന്ന ശ്രീചൈതന്യയ്ക്ക് ആണ്. മതകാര്യങ്ങള്‍ നവീകരിച്ച മഹാനായിരുന്നു അദ്ദേഹം. അതിന്ന് പരിഹാരവും നിര്‍ദേശിച്ചിരുന്നു. ഉദാഹരണത്തിന്, ശരീരമാകെ കത്തുന്നതുപോലെ തപിക്കുന്ന അനുഭവ- അതായിരുന്നു അന്ന് രാമകൃഷ്ണന്റെ അവസ്ഥ-ത്തെപ്പറ്റി വൈഷ്ണവലിഖിതങ്ങളില്‍ പറയുന്നുണ്ട്. ബ്രജയിലെ ആടുമേയ്ക്കുന്ന പെണ്‍കുട്ടി, കൃഷ്ണന്റെ രാധ ഇവര്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ദൈവത്തില്‍നിന്ന് അകലുമ്പോഴുള്ള തീവ്രവേദനയായിരുന്നു അത്. ചന്ദനക്കുഴമ്പ് ദേഹമാകെ പുരട്ടുമ്പോഴാണ് ആശ്വാസം ലഭിക്കുക. അതുപോലെ, സുഗന്ധമുള്ള പുഷ്പഹാരം ധരിക്കുകയും ചെയ്യുക. അതൊരു രോഗമേയല്ല; ശാരീരികമായ ഒരസ്വസ്ഥത മാത്രം. ആത്മസമര്‍പ്പണത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ അല്ലെങ്കില്‍, ദൈവത്തോട് സ്‌നേഹം തോന്നുമ്പോള്‍ ഏവര്‍ക്കും അതു സംഭവിക്കാം. മൂന്നു ദിവസം മേല്പറഞ്ഞതായിരുന്നു ചികിത്സ- അതോടെ അതു ഭേദമായി.
പിന്നീടൊരിക്കല്‍, ആ വനിത അവിടെ ഉള്ളപ്പോള്‍ത്തന്നെ, അദ്ദേഹത്തിന് പരിഹാരമില്ലാത്ത അത്രയും വിശപ്പ് വന്നു. എത്ര ഭക്ഷിച്ചിട്ടും വിശപ്പ് ബാക്കിനിന്നു; ഒന്നും ഭക്ഷിച്ചിട്ടില്ലാത്ത അവസ്ഥ. വിശപ്പ് അദ്ദേഹത്തെ കാര്‍ന്നുതിന്നുന്നു. ചൈതന്‌യ്ക്കും മറ്റു യോഗികള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നതായി സ്ത്രീ പറഞ്ഞു. രാവെന്നോ പകലെന്നോ ഭേദമില്ലാതെ എല്ലാതരം ഭക്ഷ്യസാധനങ്ങളും അദ്ദേഹത്തിന്റെ മുറിയില്‍ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുറച്ചുദിവസം ഇങ്ങനെ കഴിഞ്ഞു. ഇത്രയധികം ഭക്ഷണത്തിന്റെ കാഴ്ച മനസ്സിനെയാകെ മാറ്റിമറിച്ചു. വിശപ്പെന്ന അനുഭവം മാഞ്ഞുപോയി.

ആ സ്ത്രീ കുറച്ചുവര്‍ഷങ്ങള്‍ അവിടെ താമസിച്ചു. എല്ലാ യോഗവിദ്യകളും രാമകൃഷ്ണനെ പരിശീലിപ്പിച്ചു. ശരീരവും മനസ്സും നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള മാര്‍ഗമാണത്. വിവേകം, വികാരത്തെ അടിച്ചമര്‍ത്തി മുന്നേറാനുള്ള മാര്‍ഗമാണത്. ചിന്തകളില്‍ അഗാധമായി ശ്രദ്ധ കൈവരും. എല്ലാറ്റിനുമുപരി, ഭയരഹിതവും മനസ്സിന് പ്രത്യേക താല്പര്യമില്ലാത്തതും ആയ അവസ്ഥ ഉണ്ടാകും. എല്ലാ യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്.

ഈയൊരു ഘട്ടത്തിലാണ് രാമകൃഷ്ണന്‍ യോഗ പരിശീലിക്കാന്‍ തുടങ്ങിയത് അത് ശരീരത്തിന് ബലവും സഹനീയതയും നല്‍കും. ശ്വാസം ക്രമീകരിച്ചുകൊണ്ടാണ് തുടക്കം. പതഞ്ജലി നിര്‍ദ്ദേശിച്ചതുപോലെ, എട്ടു ഘട്ടങ്ങള്‍ ആയുള്ള രീതിയാണ് അവലംബിച്ചത്. ഇത്ര കുറഞ്ഞ കാലയളവില്‍ എല്ലാം സ്വായത്തമാക്കിയതുകണ്ട് അധ്യാപകര്‍ വിസ്മയിച്ചു.

ഒരു രാത്രിയില്‍ യോഗ പരിശീലിക്കുമ്പോള്‍, വായില്‍കൂടി രണ്ടു ചരടുകളായി, കട്ടപിടിച്ച രക്തം വന്നതുകണ്ട് രാമകൃഷ്ണന്‍ പരിഭ്രമിച്ചു. ക്ഷേത്ര വൃത്തികള്‍ അപ്പോഴേക്കും ഒരു കസിനെ ഏല്പിച്ചുകൊടുത്തിരുന്നു. ഹലധാരി, ജ്ഞാനിയാണ്, വിശുദ്ധിയുള്ളവനാണ്, വാക്-സിദ്ധിയുള്ളവനാണ്, മാനസികമായി പ്രത്യേക ശക്തിയുള്ളവനുമാണ്. സ്വഭാവത്തിലെ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാമകൃഷ്ണന്‍ ഹലധാരിയെ ശാസിച്ചിരുന്നു. വായില്‍നിന്ന് രക്തംവരുമെന്ന് ഹലധാരി, രാമകൃഷ്ണനെ ശപിക്കുകയും ചെയ്തിരുന്നു. അതിനാല്‍ രാമകൃഷ്ണന്‍ ഭയപ്പെട്ടു. അവിടെ ജീവിക്കുന്ന മഹാനായൊരു യോഗി അദ്ദേഹത്തിന്റെ സഹായത്തിനെത്തി. രക്തം അങ്ങിനെ പുറത്തേക്കൊഴുകിയത് നല്ലതിനാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ധാരാളം പേരെ പഠിപ്പിക്കാനുണ്ട്. അവര്‍ക്ക് നന്മ ചെയ്യണം. യോഗ നിദ്ര പ്രാപിക്കുന്നതിന്ന് അദ്ദേഹം അനുവദിക്കപ്പെട്ടില്ല. യോഗനിദ്രയില്‍ നിന്ന് ആരും തിരിച്ചുവരാറില്ല. യോഗയില്‍ പൂര്‍ണത നേടിയാല്‍ രക്തം മസ്തിഷ്‌കത്തിലേക്ക് ഇരച്ചുകയറും. അങ്ങനെ സമാധിയില്‍ ലയിക്കും. പരമാത്മാവുമായി വിലയം പ്രാപിക്കും. മറ്റുള്ളവരോട് മതകാര്യങ്ങള്‍ സംസാരിക്കാനായി ഒരിക്കലും തിരിച്ചുവരില്ല. വളരെ ചുരുക്കം പേര്‍ തിരിച്ചുവരാറുണ്ട്. മനുഷ്യകുലത്തിന്റെ ആചാര്യന്മാരായി, ദൈവനിയോഗപ്രകാരം ജനിച്ചവരാണവര്‍. അവരുടെ കാര്യത്തില്‍, രക്തം മസ്തിഷ്‌കത്തിലേക്ക് ഇരച്ചുകയറും. അവര്‍ക്കത് ബോധ്യമാകും. അതിനുശേഷം രക്തം താഴോട്ട് ഒഴുകും. അവര്‍ പ്രവര്‍ത്തനം തുടരും.

ഈ സമയമായപ്പോഴേക്ക്, ബ്രാഹ്മണ സ്ത്രീക്ക് അറിയാവുന്ന പാഠങ്ങളെല്ലാം രാമകൃഷ്ണനെ പഠിപ്പിച്ചുകഴിഞ്ഞു. എങ്കിലും രാമകൃഷ്ണന്‍ പരമമായ സത്യത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു യഥാര്‍ഥ തത്വജ്ഞാനി അവിടെ എത്തുന്നതും രാമകൃഷ്ണനെ വേദാന്തത്തിലേക്ക് നയിക്കുന്നും. തോത്താപുരി എന്ന സന്ന്യാസിയായിരുന്നു അത്. പൊക്കം കൂടി, ബലിഷ്ഠ ശരീരനായ ഒരു ശക്തന്‍. രാമകൃഷ്ണന്റെ ചെറുപ്പം മുതലുള്ള എല്ലാ കാര്യങ്ങളും തോത്താപുരി മനസ്സിലാക്കി. കഠിനമായ ശ്രമത്തിലൂടെ വേദാന്തത്തിന്റെ അത്യുന്നതമായ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്ന കാര്യത്തില്‍ രാമകൃഷ്ണന്‍ വിജയിച്ചു. വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. ഒരിക്കല്‍പോലും ഒരു മേല്‍ക്കൂരയ്ക്കു കീഴെ ഉറങ്ങിയില്ല. മരങ്ങളുടെ ചുവട്ടിലോ, നീലാകാശത്തിനു താഴെയോ ആയിരുന്നു ഉറക്കം. മൂന്നിലധികം ദിവസം എവിടെയും താമസിച്ചിതുമില്ല. ആരോടും ഭക്ഷണം ചോദിച്ചില്ല. ഒരു കാറ്റുപോലെ സ്വതന്ത്രനായി രാജ്യമെങ്ങും ചുറ്റിനടന്നു. താല്‍പര്യമുള്ള ഒരുത്തനെ കണ്ടെത്തിയാല്‍, തന്റെ ജ്ഞാനം പകര്‍ന്നുകടുക്കാനും തന്നെപ്പോലെയാക്കിത്തീര്‍ക്കാനും സഹായിച്ചു.

ശരിയായ നിലയില്‍ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്താല്‍, വേദാന്തം ജീവിതത്തിന്റെ പ്രയോഗികനിയമമായിത്തീരും എന്നതിന്ന് ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. ഗംഗാതീരത്ത് ഉപവിഷ്ഠനായ രാമകൃഷ്ണനെ കണ്ടപ്പോള്‍ത്തന്നെ ഒരു മഹായോഗി അദ്ദേഹത്തില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു തോത്താപുര മനസ്സിലാക്കി. മതപരമായ ഉയര്‍ന്ന തത്ത്വങ്ങള്‍ അദ്ദേഹത്തില്‍ വേരൂന്നിപ്പിടിക്കുമെന്നും കണ്ടു. 'എന്റെ മകനേ, തോത്താപുരി ചോദിച്ചു, പൂര്‍ണസ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടെത്താന്‍ നീ ആഗ്രഹിക്കുന്നോ? എങ്കില്‍ വാ, ഞാനത് പഠിപ്പിക്കാം. തന്റെ അമ്മയോട് അതായത് കാളീമാതാവിനോട് ചോദിക്കാതെ രാമകൃഷ്ണന്‍ യാതൊന്നിനും തുനിഞ്ഞിറങ്ങുമായിരുന്നില്ല. 'ഞാനെന്റെ അമ്മയോടു ചോദിക്കട്ടെ' എന്നാണ് മറുപടി പറഞ്ഞത്.

കാളീദേവതയെ ചെന്നു കണ്ടതിനുശേഷം താന്‍ തയ്യാറാണെന്നു രാമകൃഷ്ണന്‍ അറിയിച്ചു. തോത്താപുരി പ്രതിജ്ഞ ചെയ്യിച്ചു. എങ്ങനെ ധ്യാനം ചെയ്യാം, എങ്ങനെ ഏകത്വം സാധ്യമാക്കാം. മൂന്നു ദിവസത്തെ പരിശീലനം കഴിഞ്ഞു. സമാധിയുടെ നിര്‍വികല്പ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. കര്‍ത്താവിനെക്കുറിച്ചോ കര്‍മത്തെക്കുറിച്ചോ ഒരു ധാരണയും ഇല്ലാത്ത അവസ്ഥ. തന്റെ ശിഷ്യന്റെ ധ്രുതഗതിയിലുള്ള പുരോഗതി കണ്ട് തോത്താപുരി അമ്പരന്നു. 'എന്റെ കുട്ടീ, നാല്പതു വര്‍ഷത്തെ നിരന്തരഅധ്വാനം കൊണ്ട് ഞാന്‍ നേടിയ കാര്യങ്ങള്‍ കേവലം മൂന്നു ദിവസങ്ങള്‍കൊണ്ട് നീ നേടി. നിന്നെ ഞാന്‍ എന്റെ ശിഷ്യനെന്നു പറയില്ല, നീ എന്റെ സുഹൃത്താണ്.' തോത്താപുരിക്ക് രാമകൃഷ്ണനോടുള്ള സ്‌നേഹം അവ്വിധമായിരുന്നു. പതിനൊന്നു മാസം അവര്‍ ഒന്നിച്ചു ജീവിച്ചു. രാമകൃഷ്ണനില്‍നിന്ന് പല കാര്യങ്ങളിലും തോത്താപുരി പഠിച്ചു.

സന്ന്യാസിയെക്കുറിച്ചൊരു കഥയുണ്ട്. എപ്പോഴും അഗ്നിഅണയാതെ സൂക്ഷിക്കും; അതിനെ പവിത്രമായി കരുതും. ഒരു ദിവസം തീയ്ക്കു സമീപം ഇരുന്ന രാമകൃഷ്ണനുമായി സംസാരിക്കുമ്പോള്‍, ഒരു മനുഷ്യന്‍ കടന്നുവന്ന്, ആ തീയില്‍നിന്ന് പൈപ്പ് കത്തിച്ചു. ഈ ദൈവദൂഷണം കണ്ട് സന്ന്യാസി കുപിതനായി. വളരെ മൃദുവായൊരു ശകാരം ശിഷ്യനില്‍നിന്നുണ്ടായി. എല്ലാം അഗ്നിയെപ്പോലെ, ആ മനുഷ്യനും ബ്രഹ്മനല്ലേ? ഒരു ജ്ഞാനിയുടെ കാഴ്പ്പാടിയല്‍ ഏതാണ് ഉയര്‍ന്നുനില്ക്കുന്നത്? ഏതാണ് താഴേക്കിടയിലുള്ളത്?

സന്ന്യാസിക്ക് ബോധമുദിച്ചു. 'സഹോദരാ നീ പറയുന്നത് ശരിയാണ്. ഇനി ഞാന്‍ ദേഷ്യപ്പെടുന്നതായി നീ കാണുകയില്ല.' വാക്കുപാലിച്ചു, അദ്ദേഹം. രാമകൃഷ്ണന് കാളീമാതാവിനോടുള്ള സ്‌നേഹം അദ്ദേഹത്തിന് മനസ്സിലാക്കാനായില്ല. അതൊരു അന്ധവിശ്വാസമായി അദ്ദേഹം ചിത്രീകരിച്ചു. ആക്ഷേപിക്കുകയും ചെയ്തു. പരമമായ അവസ്ഥയില്‍ ഞാനെന്നോ, നീയെന്നോ, ദൈവമെന്നോ എന്ന അവസ്ഥയില്ലെന്നു രാമകൃഷ്ണന്‍ മനസ്സിലാക്കിക്കൊടുത്തു. നമ്മുടെ ചിന്തക്കും വാക്കിനും അപ്പുറമാണത്. ആപേക്ഷികമായ അല്പമെന്തെങ്കിലും കണ്ടേക്കും. ശുദ്ധബ്രഹ്മം, ചിന്തയ്ക്കും വാക്കുകള്‍ക്കും ഇടയിലാണ്. മനസ്സിലാണ്. മനസ്സാവട്ടെ, ബ്രഹ്മാണ്ഡമനസ്സിന് കീഴ്‌പ്പെട്ടിരിക്കുന്നു. ഈ സര്‍വവ്യാപിയായ, സാര്‍വത്രികബോധമാണ്, രാമകൃഷ്ണന് അമ്മയും ദൈവവും.

തോത്താപുരി വിട്ടുപോയതിനുശേഷം രാമകൃഷ്ണന്‍ എല്ലാ സമയവും ബ്രഹ്മന്‍ അഥവാ പരമാത്മാവുമായി കൂടിച്ചേരാന്‍ ശ്രമിച്ചു. നിര്‍വികല്പന അവസ്ഥയിലുമായിരുന്നു. പില്ക്കാലത്ത്, ഈ ജീവിതത്തിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കി. ആറു മാസത്തോളം ഞാന്‍ അതേ അവസ്ഥയില്‍ കഴിഞ്ഞു. മനുഷ്യന് അപുര്‍വമായി മാത്രം എത്തിച്ചേരാവുന്ന അവസ്ഥയാണത്. അവിടെ എത്തിയവര്‍ക്കാവട്ടെ വ്യക്തിമനസ്സിലേക്ക് തിരിച്ചുവരാന്‍ ആവുകയുമില്ല. അവരുടെ ശരീരത്തിനും മനസ്സിനും അത് താങ്ങാനാവില്ല. പക്ഷേ, എന്റെയീ ശരീരം, ശുദ്ധവസ്തുക്കളാല്‍ നിര്‍മിതമാണ്. അതിനാല്‍ ഈ ഭാരം താങ്ങാനാവും. ആ സമയത്ത്, ബാഹ്യലോകത്തെക്കുറിച്ച് ഞാന്‍ ബോധവാന്‍ അല്ലായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കാതിരുന്നതിനാല്‍ ഞാന്‍ മരിക്കുമായിരുന്നു. ഒരു സാധു- ഉയര്‍ന്ന നിലയിലുള്ള സന്ന്യാസി അവിടെ വന്ന്, എനിക്കുവേണ്ടി മൂന്നു ദിവസം താമസിച്ചു. എന്റെ സമാധി അവസ്ഥ അദ്ദേഹം മനസ്സിലാക്കി, എന്റെ ശരീരത്തിന് കോട്ടംതട്ടാതെ സംരക്ഷിച്ചു. എന്റെ ശരീരത്തില്‍ ജീവനുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അദ്ദേഹം എല്ലാ ദിവസവും എന്റെ അടുത്തേക്ക് അല്പം ഭക്ഷണം കൊണ്ടുവരും. യാതൊരു മാര്‍ഗത്തിലൂടെയും എന്നെ ബോധാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ലെങ്കില്‍ ഒരു കനത്ത വടികൊണ്ട് എന്നെ അടിക്കും. വേദന എന്നെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരും. ചിലപ്പോള്‍ അര്‍ധബോധാവസ്ഥയിലായിരിക്കും. ഒന്നോ രണ്ടോ തവണ വായില്‍ ഭക്ഷണം വെച്ചുതരും. ഞാന്‍ വീണ്ടും ദീര്‍ഘസമാധിയില്‍ ലയിക്കും. ചിലപ്പോള്‍ എത്ര പ്രഹരിച്ചാലും ഞാന്‍ ബോധാവസ്ഥയിലേക്ക് എത്തിയില്ലെന്നു വരും. അപ്പോള്‍ അയാള്‍ക്ക് ദുഃഖം തോന്നും.

ജീവതിചര്‍ച്ചയില്‍ യാതൊരു ക്രമവുമില്ലാതെ ഇത്തരത്തില്‍ ആറു മാസം കഴിഞ്ഞപ്പോള്‍ രാമകൃഷ്ണന് അതിസാരം പിടിപെട്ടു. ഈ രോഗമാണ് അദ്ദേഹത്തെ പൂര്‍ണബോധത്തിലേക്ക് തിരച്ചെത്തിച്ചത്. അതിന് ഏതാണ്ട് രണ്ടു മാസം സമയമെടുത്തു. നാട്ടുവൈദ്യന്മാരാണ് രോഗം ചികിത്സിച്ചു മാറ്റിയത്. അതോടെ, അഗാധമായ മതാഭിനിവേശം മറ്റൊരു വഴിക്ക് തിരിഞ്ഞു. ദൈവസ്‌നേഹത്തിന് വൈഷ്ണവാദര്‍ശങ്ങളുടെ ലോകത്തേക്കു കടന്നു. വൈഷ്ണവരുടെ അഭിപ്രായത്തില്‍, ഈ സ്‌നേഹം, ഏതോ ഒന്നിന്റെ പേരിലുള്ള പ്രായോഗിക ആവിഷ്‌കരണം ആയിരുന്നു. ഭൃത്യന്ന് യജമാനനോടുള്ള സ്‌നേഹമോ ഒരാള്‍ക്ക് സുഹൃത്തിനോടുള്ള സ്‌നേഹമോ, ഒരു കുഞ്ഞിന് മാതാപിതാക്കളോടും തിരിച്ചുമുള്ള സ്‌നേഹമോ അതുമല്ലെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹം പോലെയോ ആണ്.

സ്‌നേഹം ഉന്നതസ്ഥാനത്ത് എത്തുന്നത്; ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതുപോലെ, മനുഷ്യാത്മാവിന് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുമ്പോഴാണ്. ബ്രജയിലെ ആട്ടിടയസ്ത്രീക്ക് ഭഗവാന്‍ കൃഷ്ണനോടുള്ളത് ഇത്തരം സ്‌നേഹമാണ്. വിഷയാസക്തിക്ക് അവിടെ സ്ഥാനമില്ല. രാധയ്ക്ക് കൃഷ്ണനോടുള്ള ഈ സ്‌നേഹത്തക്കുറിച്ച് ഒരു പുരുഷനും മനസ്സിലാക്കാനാവില്ല. കാമചിന്തയില്‍നിന്ന് അവന്‍ വിമുക്തനാവുംവരെ. രാധാകൃഷ്ണസ്‌നേഹം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതുപോലും അവര്‍ തടസ്സപ്പെടുത്തും. കാരണം, അവര്‍ അപ്പോഴും വികാരത്തിന് അടിമയായിരിക്കും എന്നതാണ്. ഇത് മനസ്സിലാക്കാന്‍ രാമകൃഷ്ണന്‍ അനേക ദിവസങ്ങള്‍ സ്ത്രീവസ്ത്രങ്ങള്‍ ധരിച്ച്, താനൊരു സ്ത്രീയായി സ്വയം കരുതി, ഒടുവില്‍ വിജയിക്കുകതന്നെ ചെയ്തു.

മോഹനിദ്രയില്‍ ശ്രീകൃഷ്ണന്റെ സുന്ദരമായ രൂപം കണ്ട് സംതൃപ്തനായി. അങ്ങനെ വൈഷ്ണവനായി സ്വയം ആരൂഢനായി. ക്രമേണ ഇന്ത്യയിലെ മറ്റു മതങ്ങളും പഠിച്ചുതുടങ്ങി. വളരെ ചുരുങ്ങിയ സമയംകൊണ്ടു മുഹമ്മദീയത പഠിച്ചു. ഏതെങ്കിലുമൊരു വിശ്വാസത്തിന്റെ പ്രമാണ തത്ത്വങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, ആ വിഭാഗത്തില്‍പ്പെട്ട ഒരു ജ്ഞാനിയെ കണ്ടെത്തുകയും ചെയ്യം. അവരില്‍നിന്ന് ഉപദേശങ്ങള്‍ സ്വാകരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച അദ്ഭുതകരമായ കാര്യങ്ങളില്‍ ഒന്ന് ഇതാണ്. സന്തോഷപ്രദമായ യാദൃശ്ചികത എന്നു ഇതിനെ വിളിക്കാവുന്നതാണ്. അദ്ഭുതകരം എന്ന നിലയ്ക്ക് വിവരിക്കാനാവാത്തതുമാണ്.

മത കാര്യങ്ങള്‍ മനസ്സിലാക്കി പരിശീലിക്കുന്ന കാലത്ത് ഒരു ദിവസം വലിയൊരു ആര്‍മരച്ചുവട്ടില് ഇരിക്കുമ്പോള്‍ (പഞ്ചവടി അഥവാ അഞ്ചു ആല്‍മരങ്ങള്‍) ഏകാന്തവിജനമായ ആ സ്ഥലം തന്റെ പരിശീലനത്തിന് പറ്റിയ സ്ഥലമാണന്നു കണ്ടെത്തി. ക്ഷേത്രത്തിന്റെ വടക്കുവശമാണ് ആ സ്ഥലം. ഓല മേഞ്ഞ ഒരു കുടില്‍ അവിടെ നിര്‍മിച്ചാലോ എന്നു ആലോചിച്ചു. ആ സമയത്ത് നദിയില്‍ വേലിയേറ്റം ഉണ്ടായി. കുടില്‍കെട്ടാനാവശ്യമായ വസ്തുക്കള്‍ വേലിയേറ്റത്തില്‍ എത്തിച്ചേര്‍ന്നു. മുളകള്‍, വടികള്‍, കയറ് എല്ലാം. താനിരിക്കുന്ന സ്ഥലത്തിന്റെ അല്പം അകലെ അതെല്ലാം നിക്ഷേപിക്കപ്പെട്ടു. തോട്ടക്കാരന്റെ സഹായത്തോടെ അവടെയൊരു കുടില്‍കെട്ടി. യോഗപരിശീലനം തുടര്‍ന്നു.
കാലം കഴിയവെ, ക്രിസ്തുമതത്തെക്കുറിച്ചും പഠിച്ചുതുടങ്ങി. ഒരു സ്വപ്‌നത്തില്‍ ജീസസ്സിനെ കാണുകയുണ്ടായി. മൂന്നു ദിവസത്തോളം ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ചല്ലാതെ മറ്റൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല.

അദ്ദേഹത്തിന്റെ എല്ലാ സങ്കല്പങ്ങള്‍ക്കും ഈ പ്രത്യേകത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സങ്കല്പങ്ങള്‍ക്കും ഈ പ്രത്യേകത ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും രൂപങ്ങള്‍ ബാഹ്യമായാണ് കാണുക. അവ അപ്രത്യക്ഷമാവുമ്പോള്‍, അത് അദ്ദേഹത്തിന്റെ ഉള്ളില്‍ കുടിയേറിയിരിക്കും. രാമന്‍, ശിവന്‍, കാളി, കൃഷ്ണന്‍, ജീസ്സസ്, മറ്റെല്ലാ ദൈവങ്ങളും പ്രവാചകനുമെല്ലാം ഉള്ളില്‍ കുടിയേറിയത് ഇങ്ങനെയാണ്.
ഇങ്ങനെ വിവിധ മതത്ത്വങ്ങള്‍ ക്രോഡീകരിച്ച് സ്വയം ഒരു നിഗമനത്തില്‍ എത്തി. അഖണ്ഡ സച്ചിദാനന്ദന്റെ വിവിധ രൂപങ്ങളാണ് എല്ലാം. അവിഭാജ്യമായ അനശ്വരമായ അസ്തിത്വം അതിനുണ്ട്, വിജ്ഞാനവും അനുഗ്രഹവും ഉണ്ട്. അതിലേക്കുള്ള മാര്‍ഗങ്ങളാണ് എല്ലാ മതങ്ങളും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മാക്‌സ് മുള്ളറുടെ ശ്രീരാമകൃഷ്ണപരമഹംസര്‍;യുക്തിചിന്തയുടെ ഉപാസകന്‍ എന്ന പുസ്തകത്തില്‍ നിന്ന്.
വിവര്‍ത്തനം:കെ.പി.സുമതി)

No comments:

Post a Comment